'വഞ്ചി ഭൂമിപതേ! ചിരം
സഞ്ചിതാഭം ജയിക്കേണം...
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തേണം..’എന്നു തുടങ്ങുന്ന വഞ്ചീശമംഗളം സ്വാതന്ത്ര്യലബ്ധിക്കുശേഷവും തിരുവിതാംകൂർ ഉൾപ്പെടെ എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യാമഹാരാജ്യത്തിൽ ലയിപ്പിച്ച 1956 കാലഘട്ടം വരെയും തിരുവിതാംകൂറിൽ പ്രചാരത്തിലിരുന്നു.
ഈ മംഗളഗാനം എഴുതിയതു് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരാണു്. ഈ ഗാനത്തിനു് ഈണം നൽകി ചിട്ടപ്പെടുത്തിയതു് മഹാകവിയുടെ പുത്രൻ പ്രൊഫ: ആർ. ശ്രീനിവാസനായിരുന്നു (തിരുവന്തപുരത്തെ അന്നത്തെ സയൻസ് കോളേജിലെ പ്രൊഫസ്സർ). നവ്രോസ് രാഗത്തിലാണു് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നതു്. ഗ്രാമഫോൺ റിക്കാർഡിൽ ഈ ഗാനം പാടിയതു് പ്രൊഫ: ആർ. ശ്രീനിവാസന്റെ മകളും, മഹാകവി ഉള്ളൂരിന്റെ ചെറുമകളുമായ കമലാ ശ്രീനിവാസൻ (പിന്നീടു് കമലാ കൃഷ്ണമൂർത്തി) ആയിരുന്നു. 1938ലാണു് കൊളംബിയ ഗ്രാമഫോൺ കമ്പനി ഇതിന്റെ റിക്കാർഡ് ആദ്യമായി പുറത്തിറക്കിയതു്.
വിവരങ്ങൾക്കു കടപ്പാടു് ശ്രീ ബി.വിജയകുമാർ
തയ്യാറാക്കിയതു് - കല്യാണി നായർ





